എഡിജിപി എം.ആർ. അജിത് കുമാറിന്റെ ട്രാക്ടർ യാത്ര; ഹൈക്കോടതിയുടെ ശക്തമായ താക്കീത്
ശബരിമലയിൽ എഡിജിപി എം.ആർ. അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയ്‌ക്കെതിരെ ഹൈക്കോടതി ശക്തമായ താക്കീത് നൽകി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചതായി അജിത് കുമാർ വിശദീകരിച്ചെങ്കിലും, ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലെ തുടർനടപടികൾ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിച്ചു.
സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെയാണ് എഡിജിപി ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ സഞ്ചരിച്ചത്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അദ്ദേഹം ട്രാക്ടറിൽ യാത്ര ചെയ്തതായി കണ്ടെത്തി. പമ്പ ഗണപതിക്ഷേത്രത്തിൽ തൊഴുതശേഷം കുറച്ചുദൂരം നടന്ന്, ചെറിയ അരുവി കഴിഞ്ഞ് ഒന്നാം വളവിന് സമീപം പൊലീസ് ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ കയറുകയായിരുന്നു.
ഈ ഭാഗത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന വിവരവും പുറത്ത് വന്നു. തുടർന്ന് സന്നിധാനത്തേക്ക് എത്തിയ ട്രാക്ടർ യു-ടേൺക്ക് മുൻപ് ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിർത്തി, അവിടെ നിന്ന് എഡിജിപി ഇറങ്ങി നടന്ന് പോയി. അവിടെ നിന്ന് സിസിടിവി നിരീക്ഷണം പ്രവർത്തിച്ചിരുന്നു.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ യാത്ര. ഹൈക്കോടതി വിധിപ്രകാരം ഈ റൂട്ടിൽ ട്രാക്ടർ ചരക്ക് നീക്കത്തിനായി മാത്രമേ ഉപയോഗിക്കാവൂ, ഡ്രൈവറല്ലാതെ മറ്റൊരാളും യാത്ര ചെയ്യാൻ പാടില്ല. ഇതാണ് അജിത് കുമാർ ലംഘിച്ചതെന്ന് കോടതി വ്യക്തമാക്കി. സംഭവത്തിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിക്കുകയും എഡിജിപിയുടെ ട്രാക്ടർ യാത്രയെ “നിർഭാഗ്യകരം” എന്നും വിശേഷിപ്പിച്ചു. വിവാദത്തെ തുടർന്ന് അജിത് കുമാറിനെ പൊലീസ് വകുപ്പിൽ നിന്ന് മാറ്റി പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു.
Tag: ADGP MR Ajith Kumar’s tractor ride sabarimala; High Court issues strong warning