ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി കെട്ടിടത്തിന് ഭരണാനുമതി; 118.33 കോടി രൂപ ചെലവ്

കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാംപസിലെ 88 സെന്റ് ഭൂമിയിൽ പുതിയ നോൺ-സെസ് ഐ.ടി. കെട്ടിടം നിർമ്മിക്കാൻ മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിന്റെ തനത് ഫണ്ടും ബാങ്ക് ടേം ലോണും ഉപയോഗിച്ച് 118.33 കോടി രൂപ ചെലവിൽ, 1.9 ലക്ഷം ചതുരശ്ര അടിയോളം വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.
ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കാനുള്ള സർക്കാർ ഉറപ്പ് പാലിക്കുന്നതിനായി, ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായുള്ള ധാരണാപത്രം കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും തമ്മിലാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കർ ഭൂമിയിൽ ‘ലാൻഡ് പൂളിംഗ്’ രീതിയിൽ ഇൻഫോപാർക്ക് വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ 1000 ഏക്കർ ഭൂമി ജിസിഡിഎ പൂൾ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കിഴക്കമ്പലത്തെ ഭൂമിയുടെ അതിര്‍ത്തികള്‍, ഭൂഉപയോഗ മാതൃക, ഭൂരേഖകള്‍, വെള്ളപ്പൊക്ക സാധ്യതാ പഠനം, വാട്ടര്‍ ഷെഡ്, ഗതാഗത ബന്ധങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് മാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം വികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, നടപ്പാക്കേണ്ട ഘട്ടങ്ങൾ, നിക്ഷേപ ഘടന എന്നിവ സംബന്ധിച്ച ചര്‍ച്ചകളും വിവരശേഖരണപ്രക്രിയകളും പുരോഗമിക്കുകയാണ്.
Tag: Administrative approval for new IT building in Infopark; cost Rs 118.33 crore