സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നു; നീന്തൽക്കുളങ്ങൾക്ക് കർശന സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ നീന്തൽക്കുളങ്ങൾക്ക് കർശന സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന കഴിഞ്ഞ മാസം 27-ന് ഉത്തരവ് പുറത്തിറക്കിയത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ നീന്തൽക്കുളങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആക്കുളത്തെ നീന്തൽക്കുളത്തിൽ നിന്ന് 17 കാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന് രണ്ടാഴ്ച മുമ്പ് തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രോഗവ്യാപനം ജനങ്ങളുടെ ആരോഗ്യത്തിനും ജീവനേക്കും വലിയ ഭീഷണിയാണെന്ന മുന്നറിയിപ്പോടെയായിരുന്നു അത്.
നിർദ്ദേശങ്ങൾ പ്രകാരം:
നീന്തൽക്കുളങ്ങളിലെ വെള്ളം ദിവസേന ക്ലോറിനേറ്റ് ചെയ്യണം.
ഒരു ലിറ്ററിന് കുറഞ്ഞത് 0.5 മില്ലിഗ്രാം ക്ലോറിൻ നിലനിർത്തണം.
ഓരോ ദിവസവും ക്ലോറിൻ അളവ് രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രജിസ്റ്റർ ഹാജരാക്കണം.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ആഴ്ചതോറും സംസ്ഥാന സർവെയലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണം.
നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ കോഴിക്കോട് ജില്ലയിൽ മാത്രം പത്ത് പേർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലാണ്. ഇതിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 30 കാരി സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു പേരാണ് ഈ രോഗത്തെ തുടർന്ന് മരിച്ചത്. രോഗലക്ഷണങ്ങളുമായി എത്തുന്ന എല്ലാവരുടെയും സ്രവം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
Tag: Amebic encephalitis is spreading in the state; Health Department issues strict safety instructions for swimming pools