കൊടുത്താൽ കുറ്റമില്ല വാങ്ങിയാൽ പണിപാളും സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി

തിരുവനന്തപുരം : 1961 ലെ സ്ത്രീധന നിരോധന നിയമത്തിൽ സുപ്രധാന ഭേദഗതി. സ്ത്രീധനം കൊടുക്കുന്നത് കുറ്റകരം എന്ന വ്യവസ്ഥ ഒഴിവാക്കി വരണോ വരന്റെ ബന്ധുക്കളോ സ്ത്രീധനം വാങ്ങുന്നത് മാത്രം കുറ്റകരമാകും. ഇതിനുള്ള കരട് ( ദ ഡൗറിപ്രോഹിബിഷൻ കേരള അമെൻഡ്മെന്റ് ബിൽ 2025) നിയമ പരിഷ്കരണ കമ്മീഷൻ സർക്കാറിന് കൈമാറി. ഇത് പരിശോധിച്ചു ചട്ട ഭേദഗതിയിലേക്ക് കടക്കാനാണ് ആലോചന. നിലവിലെ നിയമത്തിൽ സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമാണ്. പുതിയ ഭേദഗതി അനുസരിച്ച് സ്ത്രീധനം വാങ്ങുന്നത് മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റവുമാണ്. പിഴ ത്തുക 50000 മുതൽ 100000 രൂപ വരെയോ സ്ത്രീധനത്തിന്റെ മൂല്യം എന്താണ് അതിന്റെ കൂടുതൽ അത്രയും നൽകും.എന്നാൽ സ്ത്രീധനം വാങ്ങുന്ന വധുവാണ് പിന്നീട് അതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത്. സ്ത്രീധനം നൽകിയത് കുറ്റകരമായതിനാൽ നിയമ നടപടികൾ ഭയന്ന് വധുവിന്റെ ഭാഗത്തുനിന്ന് നൽകാൻ മടിക്കും. ഇത് ഒഴിവാക്കാനാണ് നിയമഭേദഗതി.
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ 99 സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഗാർഹികപീഡനവും സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് നേരിട്ടോ അല്ലാതെയോ ഭാര്യയെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ രണ്ടുവർഷം വരെ തടവും 25,000 രൂപ പിഴയുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.