ബൈഡന്റെ ഐക്യതയുടെ സന്ദേശത്തിന് ഒരു ഇന്ത്യൻ ടച്ച്.

വാഷിംഗ്ടൺ / അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റ ശേഷം ‘അമേരിക്ക യുണൈറ്റഡ്’ എന്ന പ്രമേയത്തിലൂടെ രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യുമ്പോൾ ലോകം കേട്ട ഐക്യതയുടെ സന്ദേശത്തിന് ഒരു ഇന്ത്യൻ ടച്ച്. ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്നാണ് ബൈഡൻ പറഞ്ഞത്. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് എനിക്കറിയാമെന്നും, ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാനെന്നും, ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡൻ വ്യക്തമാക്കുമ്പോൾ, വരും നാളുകളിൽ അമേരിക്ക മുന്നോട്ടു വെക്കാനിരിക്കുന്നത് ഒരു ഐക്യത്തിന്റെ സഹിതയാണെന്ന് വ്യക്തമാക്കപ്പെടുകയായിരുന്നു.
അതെ, ലോകം കേട്ട, കാതോർത്തിരുന്ന ബൈഡന്റെ പ്രസംഗത്തിന് പിന്നിൽ ഒരു ഇന്ത്യൻ സ്പർശം ഉണ്ട്. ഇന്ത്യൻ അമേരിക്കൻ വംശജനായ വിനയ് റെഡ്ഡിയുടേതാണ് അത്. ബൈഡന്റെ ചീഫ് സ്പീച്ച് റൈറ്റർ വിനയ് റെഡ്ഡിയാണ്. പ്രസിഡന്റിന്റെ പ്രസംഗം തയ്യാറാക്കുന്നത് വിനയ് റെഡ്ഡിയുടെ നേതൃത്വത്തിലാണ്. 2013ൽ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായ ജോ ബൈഡന്റെ പ്രസംഗം തയ്യാറാക്കിയിരുന്നതും വിനയ് റെഡ്ഡിയുടെ കീഴിൽ ആയിരുന്നു. ബൈഡന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനുള്ള പ്രസംഗം തയ്യാറാക്കിയതും വിനയ് റെഡ്ഡിയും സംഘവും തന്നെ ആയിരുന്നു. ബൈഡന്റെ മുഖ ഉപദേഷ്ടാവ് മൈക്ക് ഡോണിലൻ ആയിരുന്നു ഉദ്ഘാടന പ്രസംഗത്തിന്റെ ആശയത്തിന് രൂപം നൽകിയത്.
ഇതാദ്യമായാണ് ഒരു ഇന്തോ- അമേരിക്കൻ വംശജൻ അമേരിക്കൻ പ്രസിഡന്റിന്റെ ചീഫ് സ്പീച്ച് റൈറ്റർ എന്ന പദവിയിൽ എത്തിയിരിക്കുന്നത്. മിയാമി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ഒഹിയോ കോളേജ് ഒഫി ലായിൽ നിന്ന് നിയമ ബിരുദവും നേടിയ വിനയ് റെഡ്ഡി ഒഹിയോയിലെ ഡെയ്ട്ടനിലായിരുന്നു വളർന്നതും പഠിച്ചതുമൊക്കെ. തെലുങ്കാനയിലെ കരിംനഗർ ജില്ലയിലെ ഹുസൂറാബാദിലെ പൊതിറെഡ്ഡിപേട്ടയാണ് റെഡ്ഡിയുടെ കുടുംബ വേരുകൾ ഉള്ള ഗ്രാമം. പിതാവ് ഡോ. നാരായണ റെഡ്ഡി ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് നേടിയതിന് ശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.