ജലീലിനെതിരെ നടക്കുന്നത് ഖുർ ആൻ വിരുദ്ധ പ്രക്ഷോഭം- കോടിയേരി

മന്ത്രി കെ.ടി ജലീലിനും എൽ.ഡി.എഫിനും എതിരെ നടക്കുന്നത് ഖുആർ വിരുദ്ധ പ്രക്ഷോഭമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതാണ് എൽ.ഡി.എഫ് നിലപാട്.ഖുആർ വിരുദ്ധ ആർ.എസ്.എസ്‌യു.ഡി.എഫ് പ്രക്ഷോഭത്തിന് ലീഗ് തീ പകരുന്നു. അധികാരമോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് ലീഗ് നേതൃത്വം എത്തിയെന്നും കോടിയേരി ബാലകൃഷ്ൺ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. അവഹേളനം ഖുർ ആനോടോ? എന്ന തലക്കെട്ടിലാണ് ലേഖനം.
സർക്കാരിനെ ഇകഴ്ത്താൻവേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുർആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു ഇക്കൂട്ടർ. യുഎഇ കോൺസുലേറ്റിൽനിന്ന് റമദാൻ കിറ്റും ഖുർആനും കോൺസുലേറ്റ് ജനറലിന്റെ അഭ്യർഥനപ്രകാരം നാട്ടിൽ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകൾപോലും കാറ്റിൽ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താൻവരെ അരാജക സമരക്കാർ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോൾ റോഡിന് നടുവിൽ മറ്റൊരു വാഹനമിട്ട് വൻ അപകടമുണ്ടാക്കാൻ നോക്കി. ഇത്തരം മുറകൾ കവർച്ചസംഘക്കാർമാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.
2020 മാർച്ച് 4ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോൾ അതിൽ കയറ്റി എടപ്പാൾ, ആലത്തിയൂർ എന്നിവിടങ്ങളിൽ എത്തിക്കുകയായിരുന്നു. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യു.ഡി.എഫ് കൺവീനറും ബി.ജെ.പി നേതാക്കളും ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജൻസികൾ വിളിച്ചുവരുത്തി മൊഴി എടുത്തതെന്നും ലേഖനത്തിൽ പറഞ്ഞിരിക്കുന്നു.