ഷിഗല്ല ബാക്ടീരിയബാധ കോഴിക്കോട് ഒരു മരണം, 9 പേർ ആശുപത്രിയിൽ.

കോഴിക്കോട് / കോഴിക്കോട് ജില്ലയിലെ മായനാട് കോട്ടാംപറമ്പ് പ്രദേശത്തുള്ള ഒൻപത് കുട്ടികളിൽ മാലിന്യങ്ങളിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗല്ല ബാക്ടീരിയബാധ കണ്ടെത്തി. ഒൻപത് പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട, കോഴിക്കോട് മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ പതിനൊന്നുകാരനില്‍ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ഉള്‍പ്പെടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവരെ ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഷിഗല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.പനി, വയറിളക്കം,വയറുവേദന,അടിക്കടി മലശോധന എന്നിവയാണ് രോഗ ബാധയുടെ ലക്ഷണങ്ങൾ. രോഗം ബാധിച്ചവർക്കെല്ലാം രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. ചെറിയ രോഗലക്ഷണം ഉള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് ആണ് രോഗം സങ്കീർണമാക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ചികിത്സയുടെ പ്രധാനം.