വിമാനം ഇറക്കുമ്പോൾ ദിശതെറ്റിയെന്ന് എടിസി റിപ്പോർട്ട്

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാൻഡ് ചെയ്യാനായി ഇറക്കുമ്പോൾ ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. കാറ്റിന് എതിര്‍ ദിശയിലാണ് സാധാരണ വിമാനമിറങ്ങുക. എന്നാല്‍ കാറ്റിനു അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്‍റെ വേഗം കൂടുകയും ചെയ്യുകയായിരുന്നു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.
കരിപ്പൂരില്‍ വെള്ളിയാഴ്ച അപകടത്തില്‍പെട്ട വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത് ഏറെ മുന്നോട്ട് നീങ്ങിയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഡിജിസിഎ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ വിദഗ്ധ സംഘവും കരിപ്പൂരിലെത്തി ഇത് സംബന്ധിച്ച് പരിശോധന നടത്തി വരുകയാണ്. ഡി.ജി.സി.എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം പാടെ തകര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്.