ആറ്റുകാൽ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളിൽ കലുഷിതമായി തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളിൽ കലുഷിതമായി തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ. കണക്കുകളിലെ പൊരുത്തക്കേടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി. ബി.ജെ.പിയിലെ 33 അംഗങ്ങൾ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ. എൽ.ഡി.എഫ് കൗൺസിലർമാരുൾപ്പെടെ 54 അംഗങ്ങൾ എതിർത്ത് വോട്ടുചെയ്തു.
യു.ഡി.എഫ് കൗൺസിലർമാർ വോട്ടിങ്ങിൽ പങ്കെടുക്കാതെ നടുത്തളത്തിലിറങ്ങിയും കോർപറേഷന് മുന്നിലും പ്രതിഷേധിച്ചു. ആറ്റുകാൽ പൊങ്കാലയുടെ പേരിലെ കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക കൗൺസിൽ മേയർ വിളിച്ചത്. കോർപറേഷന്റെ വൗച്ചർ പ്രകാരം 60 തൊഴിലാളികളാണ് ആറ്റുകാൽ ശുചീകരണത്തിൽ പങ്കെടുത്തതായി കാട്ടിയിട്ടുള്ളത്.
എന്നാൽ 250 പേർക്ക് ഭക്ഷണത്തിനുള്ള തുകയാണ് വകയിരുത്തിയിരിക്കുന്നത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കണാതെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയാണ് തുക പാസാക്കിയിരിക്കുന്നത്. 150-200 സി.എഫ്.ടി കപ്പാസിറ്റിയുള്ള ടിപ്പറിന് 7500 രൂപയാണ് പുറത്തുള്ള വാടക. എന്നാൽ, 13,000 രൂപയാണ് കണക്കുകളിൽ കാണിച്ചിരിക്കുന്നത്. 14,500 രൂപയുള്ള 200-സി.എഫ്.ടി കപ്പാസിറ്റിയുള്ള ടിപ്പറിന് 18,500 രൂപയാണെന്നും ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ആരോപിച്ചു.