കൊവിഡ് രോഗലക്ഷണമുള്ളവർക്ക് ആർ.ടി–പി.സി.ആർ പരിശോധന നിർബന്ധമെന്ന് കേന്ദ്ര സർക്കാർ.

കൊവിഡ് പരിശോധന ആന്റിജനിൽ ഒതുങ്ങില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് രോഗലക്ഷണമുള്ളവർക്ക് ആർ.ടി–പി.സി.ആർ പരിശോധന നിർബന്ധമെന്ന് കേന്ദ്ര സർക്കാർ. ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയാലും പി.സി.ആർ ടെസ്റ്റ് നടത്തണം. രോഗലക്ഷണമുള്ളവർക്ക് പി.സി.ആർ ടെസ്റ്റ് നടത്തുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. ദ്രുത(ആന്റിജന്‍) പരിശോധനയിൽ കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആളുകൾ, രോഗലക്ഷങ്ങളില്ലാത്തതും ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയതും തുടർന്ന് 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകൾ എന്നിവർ പി സി ആർ ടെസ്റ്റിന് വിധേയമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പി.സി.ആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം. ആന്റിജൻ ടെസ്റ്റിൽ തെറ്റായ ഫലങ്ങളുടെ ഉയർന്ന നിരക്കാണെന്നത് ഐ.സി.എം.ആർ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.
ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാദ്ധ്യതയുണ്ട്. ഇത് തടയാൻ പി സി ആർ പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസിലാക്കി ക്വാറന്റീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഇത് സഹായിക്കും. വ്യാപകമായ പരിശോധനയ്ക്കും പരിശോധന വർദ്ധിപ്പിക്കുന്നതിനും ആന്റിജൻ പരിശോധനകൾ ഉപയോഗിക്കുമ്പോൾ തന്നെ കോവിഡ് പരിശോധനയിൽ ഏറ്റവും ഫലപ്രദം പി സി ആർ ടെസ്റ്റ് തന്നെയെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തരമായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.