ബ്ലാക്ക് ഫംഗസ്: രാജ്യത്ത് ഏഴായിരത്തിലധികം പേർക്ക് രോഗബാധ; കേരളത്തിൽ രോഗം ബാധിച്ച യുവതി മരിച്ചു
ന്യൂ ഡെൽഹി: കൊറോണ ബാധിതരിൽ അപൂർവമായി കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ (മ്യൂക്കോർ മൈക്കോസിസ്) കേരളത്തിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) ആണ് മരിച്ചത്. നേരത്തെ, ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അറുപത്തിരണ്ടുകാരന്റെ ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി രോഗം റിപ്പോർട്ടു ചെയ്തിരുന്നു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്ബൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്‌നാട് ഗൂഢല്ലൂർ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയിൽ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്ബതു പേർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ 7,250 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. 219 പേർ മരിച്ചതായുമാണ് കണക്കുകൾ. 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകൾ പ്രകാരമാണിത്. രോഗബാധ കൂടുതൽ മഹാരാഷ്ട്രയിലാണ് ഇവിടെ 1500 പേർക്കാണ് സ്ഥിരീകരിക്കപ്പെട്ടത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രോഗബാധ കൂടുതൽ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിൽ ഗുജറാത്ത്: 1,163 കേസുകൾ കണ്ടെത്തി 61 പേർ മരിച്ചു. മധ്യപ്രദേശ്: 575 കേസുകളും 31 മരണങ്ങളും. ഹരിയാനയിൽ 268 കേസുകളിൽ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽഹി: 203 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്: 169 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബീഹാർ: 103 കേസുകളിൽ മ്യൂക്കോമൈക്കോസിസ് മൂലം 2 പേർ മരിച്ചു. ഛത്തീസ്ഗണ്ഡ്: 101 പേരിൽ രോഗം കണ്ടെത്തിയപ്പോൾ ഒരാൾ മരിച്ചു.കർണാടക: 97 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മരണം റിപോർട്ട് ചെയ്തിട്ടില്ല. തെലങ്കാനയിൽ 90 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്, 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.