ബലാത്സംഗ കേസ്, ഫാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും, കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. രഹസ്യ വിചാരണ ആയതിനാൽ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്.
കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. വൈക്കം ഡി വൈ എസ് പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്ബ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കൽ വിചാരണ കോടതിയിൽ ഹാജരായിരുന്നു, തുടർന്ന് കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പെടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയത്.കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പടെ 84 സാക്ഷികളുണ്ട്.