ബിഹാർ വോട്ടർ പട്ടിക കേസ്; ഓൺലൈനായി അപേക്ഷിക്കാമെന്ന് സുപ്രീംകോടതി
ബിഹാറിൽ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച 11 രേഖകളിൽ ഏതെങ്കിലും ഒന്നോ ആധാറോ സമർപ്പിച്ചാൽ മതി എന്നും ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.
ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ ചേർക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഒന്നും രംഗത്തെത്തിയില്ലെന്ന കാര്യത്തിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. സംസ്ഥാനത്തെ അംഗീകൃത പാർട്ടികളെ കേസിൽ കക്ഷിയാക്കാനും, വോട്ടർമാരെ സഹായിച്ച വിവരം സമർപ്പിക്കാനും കോടതി നിർദേശിച്ചു. പാർട്ടികളുടെ വാദപ്രകാരം, ബൂത്തുതല ഏജന്റുമാർ (BLA) എതിർപ്പ് സമർപ്പിക്കുമ്പോൾ ബൂത്തുതല ഉദ്യോഗസ്ഥർ (BLO) രസീതുകൾ നൽകുന്നില്ല. തുടർന്ന്, ബി.എൽ.എകൾ നൽകിയ അപേക്ഷകളുടെ രസീതുകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി ആവശ്യപ്പെട്ടു.
കരടിൽ ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങൾ കാരണങ്ങളോടെ പാർട്ടികൾക്ക് കൈമാറിയതായി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. എന്നാൽ ഇതുവരെ ഒരു പാർട്ടിയും എതിർപ്പുകളോ അപേക്ഷകളോ നൽകിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ രണ്ടുലക്ഷത്തോളം പുതിയ വോട്ടർമാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കോടതിയിൽ പറഞ്ഞു.
അവകാശവാദങ്ങളുമായി പാർട്ടികൾ മുന്നോട്ടുവരാത്തതിനെക്കുറിച്ച് വാദത്തിനിടെ അഭിഭാഷകൻ കപിൽ സിബൽ ആർജെഡി നേതാവ് മനോജ് ഝായ്ക്കുവേണ്ടി, മനു അഭിഷേക് സിംഘ്വി കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ(എംഎൽ) പാർട്ടികൾക്കുവേണ്ടി, പ്രശാന്ത് ഭൂഷൺ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻറെ വേണ്ടി കോടതിയിൽ ഹാജരായി. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയത്, ബിഹാറിലെ കുടിയേറ്റ തൊഴിലാളികളിൽ പലരും സംസ്ഥാനത്തിന് പുറത്താണ്, അതിനാൽ പല മണ്ഡലങ്ങളിലും പ്രത്യേകിച്ച് ആർജെഡിക്കു പകുതി മണ്ഡലങ്ങളിൽ ബൂത്തുതല ഏജന്റുമാർ ഇല്ല എന്നാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (SIR) പാർട്ടികൾ സഹകരിക്കുന്നില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവർത്തിച്ചുള്ള പരാതിയുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇടപെട്ടത്. കേസ് വീണ്ടും സെപ്റ്റംബർ 8ന് പരിഗണിക്കും.
Tag: Bihar voter list case; Supreme Court says online application is possible