തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെന്നാരോപിച്ച് മുരളീധര–സുരേന്ദ്ര വിഭാഗം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ലെന്നാരോപിച്ച് മുരളീധര–സുരേന്ദ്ര വിഭാഗം വിമർശനവുമായി രംഗത്ത്. വോട്ട് ചേർക്കലിലും വാർഡ് സമ്മേളനങ്ങളിലും സംഘടനാ കാര്യക്ഷമതയുടെ അഭാവം മൂലം വലിയ തോതിൽ വീഴ്ച സംഭവിച്ചെന്നതാണ് രാജീവ് ചന്ദ്രശേഖറിനെതിരെ അവർ ഉയർത്തുന്ന ആരോപണം.
സംഘടനാ പ്രവർത്തനങ്ങളിൽ അനുഭവക്കുറവാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രധാന ദൗർബല്യമെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. 15 ലക്ഷം പുതിയ വോട്ടർമാരെ ചേർക്കുക എന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ ഇതുവരെ മൂന്ന് ലക്ഷത്തോളം പേരെ മാത്രമാണ് ചേർക്കാനായത്. ഇതിന് മുന്നിലുള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകും എന്നാണു നേതാക്കളുടെ വിലയിരുത്തൽ.
സംസ്ഥാനത്ത് ഉള്ള 23,000 വാർഡുകളിൽ പത്ത് ശതമാനത്തിലും സമ്മേളനങ്ങൾ നടന്നിട്ടില്ല. നടന്നിടത്തും തീരുമാനിച്ച നിരക്കിൽ മൂന്നിലൊന്ന് പോലും പങ്കാളിത്തമുണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിട്ടുവന്ന 5,000 വാർഡുകളിലും കാര്യക്ഷമമായ പ്രവർത്തനം നടക്കാത്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
150 പേർ പങ്കെടുക്കേണ്ട വാർഡ് സമ്മേളനങ്ങളിൽ പലപ്പോഴും 50ൽ താഴെ മാത്രമാണ് ആളുകൾ എത്തുന്നത്. ഇതെല്ലാം രാജീവ് ചന്ദ്രശേഖറിന്റെ വീഴ്ചയായിരിക്കെ ഉത്തരവാദിത്വം ജില്ലാ പ്രസിഡന്റുമാരുടെ തലയിൽ ചുമത്താനുള്ള നീക്കമാണിതെന്നും മുരളീധര–സുരേന്ദ്ര വിഭാഗം ആരോപിക്കുന്നു.
Tag: Muralidhar-Surendra faction alleges that BJP state leadership failed to achieve its goals in the preparations for local body elections