ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനിയുടെ ലൈംഗിക പീഡന ആരോപണം; വ്യാജപരാതിയാണെന്ന് സി. കൃഷ്ണകുമാർ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പാലക്കാട് സ്വദേശിനിയുടെ ലൈംഗിക പീഡന ആരോപണം. തനിക്കെതിരേ വർഷങ്ങൾ മുമ്പ് ലൈംഗിക അതിക്രമം നടന്നുവെന്ന് പറഞ്ഞാണ് യുവതി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയിരിക്കുന്നത്. ആർഎസ്എസ്- ബിജെപി നേതാക്കളെ നേരിട്ട് കണ്ടും പരാതി ഉന്നയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും യുലതി ആരോപിക്കുന്നു. എന്നാൽ, ഇത് സ്വത്ത് തർക്കത്തിന്റെ ഭാഗമായുള്ള വ്യാജപരാതിയാണെന്ന് സി. കൃഷ്ണകുമാർ മറുപടി നൽകി.
പരാതിക്കാരി പറയുന്നതനുസരിച്ച്, കൃഷ്ണകുമാർ നടത്തിയ അതിക്രമത്തിന് ശേഷം അവർ എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിൽ എത്തി ഗോപാലൻകുട്ടി മാസ്റ്ററിനെയും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനെയും എം.ടി. രമേശിനെയും കണ്ടു പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കുമെന്ന്, കൃഷ്ണകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് എല്ലാവരും ഉറപ്പുനൽകിയെങ്കിലും ഇതുവരെ യാതൊരു നടപടി കൈക്കൊണ്ടിട്ടില്ലെന്നാണ് യുവതിയുടെ പരാതി.
സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരായ ബിജെപി പ്രതിഷേധങ്ങൾക്ക് മുൻനിരയിൽ നിന്നത് കൃഷ്ണകുമാറാണെന്നും, ഇത്തരക്കാരനു സ്ത്രീപക്ഷ വിഷയങ്ങളിൽ നേതൃത്വം കൊടുക്കാൻ ധാർമിക യോഗ്യതയില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് ഇമെയിൽ വഴി പരാതി അയച്ചത്. നിലവിൽ അദ്ദേഹം ബെംഗളൂരുവിലായതിനാൽ മടങ്ങിയെത്തിയ ശേഷം നടപടി പരിഗണിക്കാമെന്ന് ഓഫീസിൽ നിന്ന് മറുപടി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.
അതേസമയം, തനിക്കെതിരെ ഉയർന്നിരിക്കുന്നത് പഴയ പരാതിയാണെന്നും, അത് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടതാണെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു. 2023-ൽ തന്നെ കോടതി തനിക്കനുകൂലമായി വിധി പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Tag: BJP state vice president C. Krishnakumar accused of sexual harassment by a Palakkad native; C. Krishnakumar says it is a false complaint