ഊന്നുകല്ലിൽ ഓടയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; പ്രതി ഹോട്ടൽ ജീവനക്കാരൻ
ഊന്നുകല്ലിന് സമീപം ആളൊഴിഞ്ഞ വീടിന്റെ മാലിന്യ ടാങ്കിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം കുറുപ്പംപടി സ്വദേശി ശാന്തയുടേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ശാന്ത ധരിച്ചിരുന്ന 12 പവൻ സ്വർണ്ണാഭരണങ്ങളിൽ 9 പവൻ കാണാതായിരുന്നു. നഷ്ടമായ സ്വർണ്ണം അടിമാലിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെത്തി. മൂന്നു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വിവരം.
കേസിലെ പ്രതി കോതമംഗലം സ്വദേശിയും ഹോട്ടൽ കുക്കുമായ രാജേഷ് ആണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ദീർഘകാല സൗഹൃദം ഉണ്ടായിരുന്നു, അതിനെ മുതലെടുത്താണ് രാജേഷ് കവർച്ച ലക്ഷ്യമിട്ട് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്നും ലഭിച്ച സൂചന. സംഭവത്തിന് ശേഷം രാജേഷ് ഒളിവിലാണ്.
മൃതദേഹം കുറുപ്പംപടി സ്വദേശിയായ ഒരു വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളയ്ക്കടുത്ത മാലിന്യസംഭരണിയിൽ നിന്നാണ് കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതിയുടെ കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലമായ ഹോട്ടലിൽ എത്തിയ രാജേഷ്, “രക്തസമ്മർദ്ദം കാരണം ആശുപത്രിയിൽ പോകണം” എന്ന് പറഞ്ഞ് സ്ഥലം വിട്ടതായും പിന്നീട് കാണാതായതായും സഹപ്രവർത്തകർ മൊഴി നൽകി. ശാന്തയെ അവസാനമായി കണ്ടത് ആഗസ്റ്റ് 18-ന് വേങ്ങൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴാണ്. അന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പിക്കു പോയിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. കാണാതായതായി ബന്ധുക്കൾ ആഗസ്റ്റ് 20-ന് പൊലീസിൽ പരാതി നൽകി. കഴുത്തിൽ തൈറോയ്ഡ് ചികിത്സയ്ക്കായി ഉണ്ടായിരുന്ന പാടിന്റെ അടിസ്ഥാനത്തിലായിരുന്നു മക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.
Tag: Body found in drainage identified; suspect is hotel employee rajeesh