അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണങ്ങൾ
അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് മരിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ സഹോദരനും രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ. ഏഴ് വയസ്സുകാരനായ കുട്ടിയെ പനി, ഛർദ്ദി എന്നിവയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള ശിശുവിന്റെ നില ഗുരുതരമാണ്. രണ്ടാഴ്ചയ്ക്കുമുകളിൽ കുട്ടി വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവിടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അന്നശ്ശേരി സ്വദേശിയായ യുവാവും അമീബിക് മസ്തിഷ്ക ജ്വര ബാധിതനായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ വീടുകളിൽ നിന്ന് ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ കുഞ്ഞിന് രോഗം എങ്ങനെ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമല്ല.
താമരശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വ്യാഴാഴ്ച മരിച്ചു. ആദ്യം പനി ബാധിച്ചെന്നാണ് കരുതിയത്. പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇടയ്ക്കിടെ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം മുന്നറിയിപ്പ് നൽകി.
Tag; Brother of fourth-grader who died of amoebic encephalitis also shows symptoms