കൊല്ലത്ത് ശക്തമായ കടല്‍ക്ഷോഭം,സംസ്ഥാനത്ത് അതിതീവ്രമഴക്ക് ഒരൽപം ശമനം.

കൊല്ലം ജില്ലയിലെ തീരദേശങ്ങളിൽ ശക്തമായ കടല്‍ക്ഷോഭം. അഴീക്കല്‍ മുതല്‍ പരവൂര്‍ വരെ ഉള്ള മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിരിക്കുന്നത്. 9 വീടുകള്‍ ഇതിനകം തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി. താന്നികായലില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ പരവൂര്‍ മുക്കം പൊഴി മുറിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ദുരിത ബാധിതര്‍ക്കായി ഇരവിപുരം, വാളത്തുങ്കൽ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. 373 പേരെ ഇതിനകം ക്യാമ്പുകളിലേക്ക് മാറ്റി. താന്നി കായലിലലും ജലനിരപ്പ് ഉയരുകയാണ് ഇത് നിയന്ത്രിക്കാന്‍ മുക്കം പൊഴി മുറിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കുകയായിരുന്നു. പൊഴി മുറിയുന്നതോടെ വെളളം കടലിലേക്ക് ഒഴുകി മാറും. ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞുവരുകയാണ്.
അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനം ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട മഴയാണ് മിക്കയിടങ്ങളിലും തിങ്കളാഴ്ച ഉച്ചവരെ ഉണ്ടായത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരണപെട്ടു. ആലപ്പുഴ ചെറുതന പുത്തൻതുരുത്തിൽ വയോധികൻ വർഗീസ് ആറ്റിൽ വീണാണ് മരണപ്പെട്ടത്. കോട്ടയത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെരുമ്പായിക്കാട് ആളൂർ വീട്ടിൽ സുധീഷ് (38), ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കുറയുന്നതായിട്ടാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. അതേസമയം, ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. അണക്കെട്ടില്‍ ജലനിരപ്പ് 136.25 അടിയായി ഉയര്‍ന്നിരിക്കുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ മാന്ദ്യമങ്ങളോട് പറഞ്ഞു. പാലക്കാടും കോഴിക്കോടും ഉള്‍പ്പെടെ മിക്ക ജില്ലകളിലും മഴയുടെ ശക്തി കുറഞ്ഞു. അപ്പോഴും, താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. മഴ വീണ്ടും കനക്കുകയാണെങ്കില്‍ മലമ്പുഴ, വാളയാര്‍, പോത്തുണ്ടി ഡാമുകള്‍ തുറക്കേണ്ടി വരും. കക്കയം ഡാമിന്‍റെ രണ്ടു ഷട്ടറുകളും അടച്ചിട്ടുണ്ട്.