‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നറിയപ്പെട്ട കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നറിയപ്പെട്ട കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. മാർപാപ്പ ലിയോ പതിനാലാമനാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ മില്ലെനിയൽ തലമുറയിൽ (1981–96) ജനിച്ചവരിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർന്ന ആദ്യ വ്യക്തിയാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകനായ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.
ലണ്ടനിൽ ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ജനിച്ച അക്യൂട്ടിസ് മിലാനിൽ വളർന്നു. സ്വയം കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിച്ച അദ്ദേഹം, 11-ആം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്കായി വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. ഡിജിറ്റൽ ലോകത്ത് വിശ്വാസം പ്രചരിപ്പിച്ചതിനാൽ തന്നെ ‘സൈബർ അപ്പസ്തോലൻ’ എന്നറിയപ്പെട്ടു. 2006-ൽ, വെറും 15-ാം വയസ്സിൽ രക്താർബുദത്തെ തുടർന്നാണ് അദ്ദേഹം ലോകത്തോട് വിടപറയുന്നത്.
ജീൻസ്, ഷർട്ട്, നൈക്കി ഷൂസ് എന്നിവ ധരിച്ച നിലയിൽ അക്യൂട്ടിസിന്റെ ഭൗതികദേഹം അസീസിയിലെ ചില്ല് ശവകുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നു. 2020 ഒക്ടോബർ 10-ന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
“മകന്റെ ജീവിതവും വിശ്വാസവും ഇന്ന് ഡിജിറ്റൽ ലോകത്തിന്റെ വെല്ലുവിളികൾ നേരിടുന്ന യുവാക്കൾക്ക് ഏറെ പ്രചോദനമാണ്. അവൻ ഒരു സാധാരണ ബാലനായിരുന്നു—കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്ന, നല്ല ഹാസ്യബോധമുള്ളവൻ. മതപരമായ കുടുംബത്തിൽ വളർന്നിരുന്നില്ലെങ്കിലും ചെറുപ്പം മുതലേ അവന്റെ വിശ്വാസം വ്യക്തമായിരുന്നു. മിലാനിലെ ഭവനരഹിതരെ സഹായിക്കാനും സഹപാഠികളെ പിന്തുണയ്ക്കാനും സ്വന്തം പോക്കറ്റ് മണി വിനിയോഗിച്ചിരുന്നു,” എന്ന് കാർലോയുടെ അമ്മ അന്റോണിയ സൽസാനോ പറഞ്ഞു.
Tag: Carlo Acutis, known as ‘God’s Influencer’, declared a saint