കൂട്ടപ്പരിശോധനയ്‌ക്കെതിരേ ഡോക്ടർമാരടെ സംഘടന; ബദൽ നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കൂട്ടപ്പരിശോധനയ്‌ക്കെതിരേ ഡോക്ടർമാരടെ സംഘടന. കൂട്ടപ്പരിശോധനയിലൂടെ കൊറോണ പരിശോധനാഫലം വൈകിക്കാനും രോഗം പടർന്നുപിടിക്കാനും ഇടയാക്കുമെന്ന് സർക്കാർ ഡോക്ടർമാർമാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
കൂടുതൽ പരിശോധന വേണ്ടതാണെങ്കിലും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിൽ വേണ്ടത്ര സമ്മർദ്ദം ആയിക്കഴിഞ്ഞു. ആർടിപിസി ടെസ്റ്റിംഗ് സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധനാഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ടപ്പരിശോധനയുടെ ഫലം ഇപ്പോഴും പൂർണമായി ലഭിച്ചിട്ടില്ല. ഇത് കൂട്ടപ്പരിശോധനയുടെ ലക്ഷ്യത്തെത്തന്നെ തകർക്കുന്നതാണ്. മാത്രമല്ല ചികിത്സാർത്ഥം ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. സാംപിൾ എടുക്കാനുള്ള വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ടപ്പരിശോധന നടത്താനുള്ള തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായി ഡോക്ടർമാരുടെ കത്തിൽ പറയുന്നു.
പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പർക്കത്തിലേയ്ക്കും ടാർഗറ്റ് ഗ്രൂപ്പിലേക്കും നിജപ്പെടുത്തണമെന്നാണ് ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്ന ബദൽനിർദേശം. കൂടാതെ മുഴുവൻ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.
പരിശോധന കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടുതൽ ആന്റിജൻ ടെസ്റ്റ് കിറ്റിന്റെ ലഭ്യതയും ഉറപ്പ് വരുത്തണം. സർക്കാർ സംവിധാനത്തിലെ സ്രവ ശേഖരണം ലാബ് ടെക്‌നീഷ്യൻമാർ, ദന്തൽ ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എൻട്രി ഓപറേറ്റർമാരുടെ കുറവ് വലിയ തോതിൽ ഈ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.
വീട്ടിൽ തന്നെയുള്ള ക്വാറന്റീൻ പ്രോത്സാഹിപ്പിക്കുകയും വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി കേന്ദ്രങ്ങൾ തുടങ്ങുകയും വേണം. ഇതിലൂടെ മാനവ വിഭവശേഷി ഉപയോഗം കുറക്കാൻ സാധിക്കും. ക്വാറന്റീൻ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നൽകണം- തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.