കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. ജൂൺ 3ന് ആണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതി മുഖ്യമന്ത്രി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.
കൊവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടന്നത്. പഞ്ചായത്തിൻറെ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറാണ് പ്രതി. വീട്ടിൽ ചികിത്സയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം നടന്നത്. കൂടെ പുരുഷന്മാർ വേണ്ടെന്നും രോഗിയായ സ്ത്രീക്കൊപ്പം സ്ത്രീ തന്നെ മതിയെന്നും ഇയാൾ തന്നെ പറഞ്ഞിരുന്നു.
പിന്നീട് വണ്ടി നിർത്തി കൈയ്യുറ എടുക്കാൻ ആശുപത്രിയിൽ ഇറങ്ങി. ശേഷം ആംബുലൻസിനുള്ളിൽ വന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമം നടത്തി. എന്നാൽ വേറൊരു വണ്ടി കടന്നുപോയതിനാൽ ശ്രമം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രോഗി മരിച്ചിരുന്നു. പിന്നീടാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.