ഈ വ്യവസ്ഥ ശ്രദ്ധിച്ചില്ലെങ്കിൽ കുടിവെള്ളം മുട്ടും ; മുന്നറിയിപ്പുമായി ജല അതോറിറ്റി

കുടിശ്ശികമൂലം കുടിവെള്ളകണക്ഷൻ വിച്ഛേദിച്ചാൽ ലൈസൻസ്ഡ് പ്ലംബർ മുഖേന ഫീസ് അടച്ചേ പുനഃസ്ഥാപിക്കാവൂ എന്ന വ്യവസ്ഥ കർശനമാക്കി ജല അതോറിറ്റി. പലരും കുടിശ്ശിക അടച്ച ശേഷം സ്വന്തം നിലയിൽ പ്ലംബറെ വിളിച്ച് കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കുന്ന തിനാൽ ഈ വിവരം ജല അതോറിറ്റി അറിയാതെ പോവുകയും ജലനഷ്ടം സംഭവിക്കുന്നതും കണ്ടെത്തിയതിനെത്തുടർന്നാണിത്.
വിവിധ കാരണങ്ങളാൽ ബില്ല് അടക്കാത്ത ഗുണഭോക്താക്കളെ എല്ലാ മാസവും കണ്ടെത്താറുണ്ട്. ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടും കുടിശ്ശിക അടയ്ക്കാത്തവരുടെ കണക്ഷനാണ് ജല അതോറിറ്റി വിച്ഛേദിക്കുന്നത്. എന്നാൽ, ഇവരിൽ പലരും പിന്നീട് കുടിശ്ശിക അടക്കാറുമുണ്ട്. പലർക്കും അതിന്റെ നിയമവശങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. ഇതിനാൽ ഗുണഭോക്താക്കൾ കുടിശ്ശിക അടച്ചശേഷം സ്വന്തംനിലയിൽ പ്ലംബറെ വിളിച്ചു കുടിവെള്ളകണക്ഷൻ പുനഃസ്ഥാപിക്കും.
കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ച വിവരം ജല അതോറിറ്റി അറിയാത്തതിനാൽ ബിൽ ജനറേറ്റാവുകയില്ല. ഇതിനാൽ ജല അതോറിറ്റിക്ക് ജലനഷ്ടവും ധനനഷ്ടവും ഉണ്ടാവും. ഇത് ജലമോഷണത്തിന്റെ പരിധിയിൽ വരുന്നതും ഉപഭോക്താവിന് പിഴ ഈടാക്കുന്ന കുറ്റകരമാണെന്നും ജല അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഓരോ മാസവും ഇത്തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് അധികൃതർ വീണ്ടും കർശന നിർദേശം നൽകുന്നത്.
റീ-കണക്ഷൻ ചെയ്യുമ്പോൾ 115 രൂപ അടയ്ക്കുന്നുണ്ടെന്ന് ഗുണഭോക്താക്കൾ ഉറപ്പാക്കണം. ഫീസ് അടയ്ക്കാതെ റീകണക്ഷൻ എടുത്ത ഉപഭോക്താക്കൾക്ക് രണ്ടുമാസം കൂടുമ്പോൾ നൽകുന്ന വാട്ടർബിൽ ലഭിച്ചിട്ടുണ്ടാകില്ല. റീ-കണക്ഷൻ എടുത്തിട്ടും രണ്ടു മാസത്തിലധികമായി ബിൽ കിട്ടിയിട്ടില്ലാത്ത ഉപഭോക്താക്കൾ റീ-കണക്ഷൻ ചെയ്തുതന്ന ലൈസൻസ്‌ഡ് പ്ലംബർക്കെതിരെ അവരുടെ പേരും ഫോൺ നമ്പറും സഹിതം അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻ ജിനീയർക്ക് പരാതി നൽകണം. സ്വന്തം നി ലയ്ക്ക് സൈറ്റിൽ റീകണക്ഷൻ ചെയ്തവരും ഓഫീസിൽ റിപ്പോർട്ട് ചെയ്ത് ശിക്ഷാനടപടി കളിൽനിന്ന് ഒഴിവാക്കാമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.