പത്തനാപുരത്ത് ബോംബ് കണ്ടെത്തിയതിൽ തീവ്രവാദ ബന്ധമെന്ന് സംശയം; സ്ഥലത്ത് ആയുധപരിശീലനം നടന്നു
കൊല്ലം: പത്തനാപുരത്ത് വനംവകുപ്പിന്റെ കശുമാവിൻ തോട്ടത്തിൽ ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഭീകരബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്ന് സ്ഥലം സന്ദർശിക്കും. കേന്ദ്ര അന്വേഷണ ഏജൻസികളും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വിശദാംശങ്ങൾ തേടിയിരുന്നു.
തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുൻപ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകൾ മേഖലയിൽ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമുൾപ്പടെ ബോംബ് നിർമാണത്തിനാവശ്യമുള്ള വസ്തുക്കളാണ് പത്തനാപുരം പാട്ടത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത്. വനം വികസന കോർപ്പറേഷന് കീഴിലുള്ളതാണ് ഈ കശുമാവിൻ തോട്ടം.
രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ഒപ്പം ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളും കിട്ടി. വനം വകുപ്പിന്റെ ബീറ്റ് ഓഫിസർമാർ നടത്തുന്ന പതിവ് പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കൾ ആരാണ് ഇവിടെ കൊണ്ടുവന്നത് എന്ന കാര്യത്തിൽ സൂചനയൊന്നും ലഭിച്ചിട്ടില്ല.