രവീന്ദ്രൻ വ്യാഴാഴ്ച രാവിലെ ഇ ഡി ക്ക് മുന്നിലെത്തണം.

തിരുവനന്തപുരം/ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഡിസംബർ 17 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് എത്താനായി ഇത് നാലാം തവണയാണ് ഇഡി മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഇതോടെ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടില്‍ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ നവംബർ 6, 27, ഡിസംബർ 10 എന്നീ തീയതികളിൽ ചോദ്യം ചെയ്യലിന് എത്താൻ സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും പറഞ്ഞു മൂന്നു തവണയും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരിക്കെ ചൊവ്വാഴ്ച വൈകിട്ട് സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി അടിയന്തിരമായി പ്രവേശിക്കുകയായിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് 11ന് രവീന്ദ്രൻ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയിലും രവീന്ദ്രന് ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. കഴുത്തിലെ ഡിസ്‌ക്കിന് ചെറിയ പ്രശ്‌നമുണ്ടെങ്കിലും ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ ഡോക്ടര്‍മാര്‍ നിര്ദേശിച്ചില്ല. ചില ഗുളികകള്‍ കഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഒരാഴ്ച വിശ്രമിക്കാനും പറഞ്ഞിരുന്നു. ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സി എം രവീന്ദ്രന്‍ മറ്റന്നാള്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ ആണ് വ്യക്തതയില്ലാത്തത്.