കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല : മുഖ്യമന്ത്രി

കാസർകോട്: കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് നടക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘സിഎഎ നടപ്പാക്കും എന്ന കേന്ദ്ര പ്രഖ്യാപനം കേരളത്തിൽ നടപ്പാക്കില്ല. നടപ്പാക്കില്ല എന്ന് പറഞ്ഞാൽ കേരളത്തിൽ അത് നടപ്പാക്കില്ല. വർഗീയത നാടിന് ആപത്താണ്. അതിനെ തുടച്ച് നീക്കണം. ആർഎസ്എസ് വർഗീയതയെ നേരിടാൻ എന്നപേരിൽ എസ്ഡിപിഐ പ്രവർത്തനം അപകടകരമാണ്. വർഗീയമായി ജനങ്ങളെ ചേരി തിരിക്കുന്ന ജമാഅത് ഇസ്ലാമി, എസ്ഡിപിഐ സംഘടനകൾ ചെയ്യുന്നത് ആർഎസ്എസിന്റെ പണി തന്നെയാണ്. ഈ വർഗീയ ശക്തികളൾ എല്ലാം എൽഡിഎഫിനെതിരാണ്- മുഖ്യമന്ത്രി പറഞ്ഞു.
മത നിരപേക്ഷതക്ക് എൽഡിഎഫ് ഗ്യാരണ്ടി നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ് അതിന് കാരണം ഇടതുപക്ഷത്തിന്റെ കരുത്താണ്. വർഗീയമായി ആളുകളെ വേർതിരിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആർഎസ്എസിന്റെ അതേ പണി തന്നെയാണ് ചെയ്യുന്നത്. രണ്ടും വർഗീയത ശക്തിപ്പെടുത്തുകയാണ്. ഈ എല്ലാ ശക്തികളും എൽഡിഎഫിന് എതിരാകുന്നത് തങ്ങൾ വർഗീയതയ്ക്കെതിരെ ആയതുകൊണ്ടാണ്.
ബിജെപി ഒരുക്കുന്ന കാര്യങ്ങൾക്ക് സംഭാവന ചെയ്യാൻ എന്തൊരു താത്പര്യമാണ് കോൺഗ്രസ് നേതാക്കൾക്ക് എന്ന് ഓർക്കണം. ഒരു എംഎൽഎ സംഭാവനയുമായി അങ്ങോട്ടു ചെന്നു. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.