കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മുഖം ബന്ധുക്കൾക്ക് അവസാനമായി കാണുവാൻ അവസരം നൽകും.

കോവിഡ്-19 ബാധിച്ച് മരണമടയുന്നവരുടെ മുഖം കർശന മാർഗനിർദേശങ്ങളോടെ അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജീവനക്കാർക്കാണ് ഇതിനുള്ള അധികാരം നൽകിയിരിക്കുന്നത്. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കൾക്ക് കാണിക്കുവാനുള്ള അവസരമാണ് നൽകുക. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്റും മാർഗനിർദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരണമടഞ്ഞാൽ മൃതദേഹത്തിൽ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാൻ ഒത്തുകൂടാനോ ആരെയും അനുവദിച്ചിരുന്നില്ല.ഇപ്പോഴത്തെ ഇളവിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ടീച്ചർ വ്യക്തമാക്കി.
കോവിഡ്-19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങൾ വായിക്കുക, മന്ത്രങ്ങൾ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകൾ ശരീരത്തിൽ സ്പർശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പർശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
60 വയസിൽ മുകളിൽ പ്രായമുള്ളവർ, 10 വയസിൽ താഴെയുള്ള കുട്ടികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർ മൃതദേഹവുമായി നേരിട്ട് ഒരു സമ്പർക്കവും ഉണ്ടാകാൻ പാടില്ല. സംസ്കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആൾക്കാർ മാത്രമേ നേരത്തെ പോലെ തന്നെ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കുകയും വേണം. മൃതദേഹങ്ങളിൽ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കേണ്ടതാണ്. ഇതിനുള്ള മാർഗ നിർദേശങ്ങളും മേൽനോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നേരിട്ട് ആണ് നൽകേണ്ടത് . കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാൽ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാർ മൃതദേഹം ട്രിപ്പിൾ ലെയർ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാർക്ക് ആശുപത്രികളിൽ പരിശീലനം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട കാര്യമില്ല. മൃതദേഹവുമായി സമ്പർക്കം പുലർത്തുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.
ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്കാര ചടങ്ങുകൾ പൂർത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം. ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാർ കൈകൾ വൃത്തിയാക്കൽ, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കൽ തുടങ്ങിയവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.ഇവയിൽ മാറ്റങ്ങൾ ഇല്ല. സംസ്കാരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തിൽ കഴിയേണ്ടതും നിർബന്ധമായും തുടരണം.
/പ്രസ് റിലീസ് /