“കുറ്റക്കാർക്കെതിരെ നടപടിയെടുക്കും, ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല“; ശബരിമല സ്വർണ മോഷണ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

ശബരിമല സ്വർണം മോഷണ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല” എന്ന് നിയമസഭയിൽ അദ്ദേഹം വ്യക്തമാക്കി.
വിവാദത്തെ തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെയും മുഖ്യമന്ത്രി കഠിനമായി വിമർശിച്ചു. “കേരള നിയമസഭയിൽ ഇതുവരെ ഇത്രയും അക്രമാസക്തമായ രീതിയിലുള്ള പ്രതിഷേധം നടന്നിട്ടില്ല. സ്പീക്കറെ സഭയുടെ ദൃശ്യത്തിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതാണ് പ്രതിപക്ഷം ചെയ്തത്. അതിനുശേഷവും സ്പീക്കർ ചർച്ചയ്ക്ക് തയ്യാറായിരുന്നു. രാവിലെ 8:30ന് ഭരണപക്ഷ നേതാക്കൾ എല്ലാവരും സ്പീക്കറുടെ നിർദേശപ്രകാരം എത്തിയപ്പോൾ, പ്രതിപക്ഷം പങ്കെടുക്കാതിരിക്കാൻ തീരുമാനിച്ചതാണ്,” അദ്ദേഹം പറഞ്ഞു.
“പ്രതിപക്ഷം ചർച്ചയ്ക്കും സമവായത്തിനും തയ്യാറല്ല. എന്താണ് അവരുടെ ആവശ്യവും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും വ്യക്തമല്ല. സർക്കാർ ഏത് വിഷയത്തിലും വിശദീകരണം നൽകാൻ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം വിഷയങ്ങൾ ഉന്നയിക്കാനുള്ള നിയമപരമായ മാർഗങ്ങൾ ഒന്നും സ്വീകരിച്ചില്ല. ചോദ്യോത്തര വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, പ്രതിപക്ഷ നേതാവിന്റെ പ്രത്യേക അവകാശം, എല്ലാം അവർക്കു ലഭ്യമായ മാർഗങ്ങളാണ്,” മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
“ഞങ്ങൾ ഒരുതരത്തിലുള്ള കുറ്റവാളികളെയും സംരക്ഷിക്കില്ല. മുഖം നോക്കാതെ നടപടിയെടുക്കുക എന്നതാണ് നമ്മുടെ ശൈലി. ഹൈക്കോടതി ശബരിമല വിഷയത്തിൽ പരിശോധന നടത്തുന്നുണ്ട്. അതിനിടെ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ആരായാലും കുറ്റക്കാരനെ രക്ഷപ്പെടാൻ അനുവദിക്കില്ല.” “പുകമറ സൃഷ്ടിക്കുക എളുപ്പമാണ്, പക്ഷേ ഞങ്ങൾ പുകമറകളെ ഭയപ്പെടുന്നവർ അല്ല,” എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കി.
Tag: CM reacts for the first time on Sabarimala gold theft controversy