മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയിൽ. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മൻസൂറിൻറെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു.
അതേസമയം മൻസൂറിൻറെ കൊലപാതകത്തിനായി അക്രമികൾ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പോലീസ് കണ്ടെത്തി. റിമാൻഡിലായ പ്രതി ഷിനോസിൻറെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിൻറെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.
കൊല്ലപ്പെട്ട മൻസൂറിൻറെ സഹോദരൻ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിൻറെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.