പാലക്കാട് ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടി പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി
പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടി പട്ടിണിക്കിട്ട് ക്രൂരമായി മർദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴി സ്വദേശി വെള്ളയൻ (54) ആണ് ആക്രമണത്തിനിരയായത്. ആറു ദിവസത്തോളം അടച്ച മുറിയിൽ പട്ടിണിക്കിടന്ന വെള്ളയനെ ക്ഷീണിതനായ നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതി. ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് വെള്ളയനെ രക്ഷിച്ചത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയൻ പല സ്ഥലങ്ങളിലും ജോലിക്കു പോകാറുണ്ടായിരുന്നു. തേങ്ങ പെറുക്കുന്നതിനിടെ ഫാംസ്റ്റേയ്ക്കരികിൽ കണ്ട മദ്യകുപ്പിയിൽ നിന്ന് മദ്യം കുടിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണു ആരോപണം. ഇത് ചോദ്യം ചെയ്ത ജീവനക്കാരൻ വെള്ളയനെ മർദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു. മൂത്രമൊഴിക്കാൻ പോലും കഴിയാതെ ആറു ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയേണ്ടി വന്നു.
വാതിൽ പൊളിച്ചാണ് വെള്ളയനെ പുറത്തെടുത്തതെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Tag: Complaint alleging that a middle-aged tribal man in Palakkad was locked in a room, starved and brutally beaten