മാസ്ക് വെക്കില്ലെന്ന് വാശി പിടിച്ച ദമ്പതികളെ മാസ്ക് വെപ്പിച്ച് ജയിലിലേക്ക് അയച്ച് കോടതി
ന്യൂ ഡെൽഹി: പൊതു ഇടത്തിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച ദമ്പതികളെ ജയിലിലടച്ച് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചു. മാസ്ക് ധരിപ്പിച്ചാണ് ഇരുവരെയും ജയിലിലേക്കയച്ചത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കർഫ്യൂവിനിടെ കാറിനുള്ളിൽ മാസ്‌ക് ധരിക്കാത്തതിനെത്തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് ദമ്പതിമാർ മോശമായി പെരുമാറുകയും ചെയ്‌തു. പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞതിനും ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച വൈകീട്ട് ഡെൽഹിയിലെ ദാരിയഗഞ്ച് മേഖലയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ വാഹനം ഓടിച്ച് വന്ന ദമ്പതികളെ പൊലീസ് തടയുകയായിരുന്നു. നിർബന്ധമായി കൈയിൽ കരുതേണ്ട കർഫ്യൂ പാസും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇവർ പൊലീസിനോട് തട്ടിക്കയറുയായിരുന്നു
നിങ്ങൾ എന്തിനാണ് എന്റെ കാർ തടഞ്ഞത്? ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിലായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ശാസിച്ചതിനെത്തുടർന്ന് യുവാവ് പോലീസുകാരോട് പറഞ്ഞു. ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും, നിങ്ങൾക്ക് എന്നെ തടയാൻ കഴിയുമോ എന്ന് യുവതി പോലീസ്കാരോട് ചോദിച്ചു. കാറിനുള്ളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ പോലും മാസ്‌ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പോലീസുകാർ പറഞ്ഞെങ്കിലും ദമ്പതിമാർ തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു.
ഒരു ഘട്ടത്തിൽ തങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസിനെ ദമ്പതികൾ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് വനിതാ പൊലീസ് എത്തി യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.