ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം!

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുനിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലൈഫിലെ യഥാര്‍ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് ലൈഫ് മിഷൻ കേസിലെ അന്വേഷണം നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രി അയച്ച കത്ത് മറ്റൊരു കേസിൽ ഡിവിഷൻബെഞ്ച് മുമ്പാകെ അഡ്വക്കറ്റ് ജനറൽ ഹാജരാക്കിയിട്ടുണ്ട്. സി.ബി.ഐക്ക് അന്വേഷണം നടത്താൻ എക്സിക്യൂട്ടീവ് ഉത്തരവിന്‍റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനില്‍ സർക്കാർ തന്നെ കൊണ്ടുവന്ന വിജിലന്‍സിന്‍റെ അന്വഷണം നിക്ഷപക്ഷമാകില്ല. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ അഴിമതി സമ്മതിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയെ മാറ്റാനോ അന്വേഷണരീതി നിർദേശിക്കാനോ കോടതി മേൽനോട്ടം വഹിക്കുന്ന അന്വേഷണം ആവശ്യപ്പെടാനോ പ്രതികള്‍ക്ക് കഴിയില്ല. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആരോപണവിധേയമായ കേസിൽ കൂടുതൽ വിശ്വാസ്യതക്കായി സ്വതന്ത്ര ഏജൻസി അന്വേഷണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുള്ളതാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.
അതേ സമയം ലൈഫ് മിഷന്‍ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി പ്രഖ്യാപിച്ച രണ്ടു മാസത്തെ ഭാഗിക സ്‌റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ലൈഫ്മിഷന്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സി.ബി.ഐ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനു ശേഷമാവാം അന്തിമവാദമെന്നാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണന്‍ വ്യക്തമാക്കിയത്. ഒപ്പംഅന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് വ്യക്തമാക്കി.