സി.പി.ഐ.എം കത്ത് ചോർച്ചാ വിവാദം: എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് മുഹമ്മദ് ഷർഷാദ്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദ് വ്യക്തമാക്കി. കുടുംബം തകർത്തവന്റെ കൂടെയാണെങ്കിൽ പാർട്ടിയോട് ‘ഗുഡ് ബൈ’ പറയേണ്ടിവരുമെന്നും ഇനി ലൈവും ബ്രേക്കിങ്ങും ചെന്നൈയിൽ നിന്നായിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“സഖാവ് ഗോവിന്ദൻ മാഷിന്റെ വക്കീൽ നോട്ടീസ് ഒരു മാധ്യമ സുഹൃത്ത് മുഖേന ലഭിച്ചു. എന്റെ അഭിഭാഷകൻ വിശദമായ മറുപടി നൽകും. പിന്നീട് കോടതിയിലും കാര്യങ്ങൾ തെളിയിക്കും. കുടുംബത്തെക്കാൾ വലുതല്ല പാർട്ടി സെക്രട്ടറിയുടെ മകനും. കുടുംബം തകർത്തവന്റെ കൂടെയാണെങ്കിൽ ആ പാർട്ടിയോട് ഗുഡ് ബൈ പറയേണ്ടിവരും,” എന്നാണ് ഷർഷാദിന്റെ കുറിപ്പ്.
എം.വി. ഗോവിന്ദന്റെ മേൽ വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണങ്ങളിലുളള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്. പി.ബി.ക്ക് നൽകിയ പരാതിയെ താനും മകനും ചേർന്നാണ് ചോർത്തിയതെന്ന ആരോപണം മാനഹാനികരവും പൊതുപ്രവർത്തകനെന്ന നിലയിൽ സമൂഹത്തിൽ തന്റെ മാന്യത ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്നും, പൊതുപ്രസ്താവന നടത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് മുന്നറിയിപ്പ്.
Tag: CPI(M) letter leak controversy: M.V. Govindan’s lawyer will respond to the notice, says Mohammed Sharshad