സംശയ രോഗം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കൊന്നത് മൃഗീയമായി

മുക്കം: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബ് നാട്ടിക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീർ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) കഴുത്തറുത്ത് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചയോടെ ഷഹീറിന്റെ മുറിയിൽ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മാതാപിതാക്കൾ എണീറ്റ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ കൂട്ടാക്കിയില്ല. തുടർന്ന് ഇവർ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ മുറിയുടെ അകത്തേക്ക് കയറി നോക്കുമ്ബോഴാണ് മുഹ്‌സിലയെ രക്തത്തിൽ കുളിച്ച് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. മുക്കം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറു മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്‌സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്ബിലെ ഭർതൃ വീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.