Latest NewsNationalNews

‘വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു’; കര്‍ണാടക പൊലീസിനെതിരെ ദളിത് യുവാവ്; അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥനെതിരെ കസ്റ്റഡി പീഡനം അടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ യുവാവ്. ചിക്കമംഗലൂരു സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് പരാതി. പുനീത് എന്ന ദളിത് യുവാവാണ് പരാതിക്കാരാന്‍. ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ നിര്‍ബന്ധപൂര്‍വം മൂത്രം കുടിപ്പിച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്. കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു എന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പുനീത് ആരോപിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ഇക്കഴിഞ്ഞ മെയ് പത്തിനാണ് പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ തനിക്ക് നേരെ അതിക്രമം കാട്ടിയ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 22 കാരനായ പുനിത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകളോളം പൊലീസുകാര്‍ മര്‍ദ്ദനത്തിനിരയാക്കി എന്നാണ് പുനിത്തിനെ ഉദ്ധരിച്ച്‌ ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അതു പോലും തരാന്‍ സബ് ഇന്‍സ്പെക്ടര്‍ വിസ്സമ്മതിച്ചു എന്നാണ് ആരോപണം. പിന്നാലെ തന്‍റെ ദേഹത്തേക്ക് മൂത്രം ഒഴിക്കാന്‍ ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു യുവാവിനെ നിര്‍ബന്ധിക്കുകയായിരുന്നു എന്നും പുനിത് ആരോപിക്കുന്നു.

മോഷണക്കേസില്‍ അറസ്റ്റിലായ ചേതന്‍ എന്ന യുവാവാണ് ആ സമയം ലോക്കപ്പിലുണ്ടായിരുന്നത്. സബ് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടെങ്കിലും തന്‍റെ ദേഹത്തേക്ക് മൂത്രം ഒഴിക്കാന്‍ ചേതന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കടുത്ത പീഡനം നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ അയാള്‍ പൊലീസുകാരനെ അനുസരിക്കുകയായിരുന്നു എന്നാണ് വാക്കുകള്‍.

തുടര്‍ന്ന് തറയില്‍ വീണു കിടന്ന മൂത്രം നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമെയായിരുന്നു വാക്കാലുള്ള അധിക്ഷേപങ്ങളും. ചെയ്യാത്ത കുറ്റം ചെയ്തു എന്നു തന്നെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെയുണ്ടായി എന്നും പുനിത് പറയുന്നു. തനിക്കെതിരെ ഔദ്യോഗികമായി പരാതി ഒന്നും ഇല്ലാതിരുന്നിട്ട് കൂടി ഇത്തരം അതിക്രമം നേരിടേണ്ടി വന്നതോടെ അപമാനിക്കപ്പെട്ടതായി തോന്നിയെന്നാണ് യുവാവ് മാധ്യമങ്ങോട് സംസാരിക്കവെ പറഞ്ഞത്.

പൊലീസുകാരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ചിക്കമംഗലൂരു എസ്പി അക്ഷയ് ഹക്കായ് അറിയിച്ചത്. പുനിതിന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോപണവിധേയനായ സബ് ഇന്‍സ്പെക്ടറെ അന്വേഷണത്തെ തുടര്‍ന്ന് നിലവില്‍ സ്ഥലം മാറ്റിയിരിക്കുകയാണ്. വകുപ്പ്തലത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നും എസ് പി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button