ഡിഎംകെ ഹിന്ദുവിരുദ്ധ പാർട്ടി; അവരെ പരാജയപ്പെടുത്തണം: രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബി.ജെ.പി മാത്രമെന്ന് തേജസ്വി സൂര്യ

സേലം: രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബി.ജെ.പി. മാത്രമെന്ന് യുവമോർച്ചാ ദേശീയ അധ്യക്ഷനും ബിജെപി എം.പിയുമായ തേജസ്വി സൂര്യ. ഡിഎംകെ ഹിന്ദുവിരുദ്ധ പാർട്ടിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ. സ്റ്റാലിന്റെ പാർട്ടിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
ഹിന്ദുവിരുദ്ധമായ മോശവും ദോഷകരവുമായ പ്രത്യയശാസ്ത്രത്തെയാണ് ഡിഎംകെ പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുളള ഒരു പുണ്യഭൂമിയാണ് ഇത്. തമിഴ്നാട്ടിലെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാൽ ഡിഎംകെ ഹിന്ദുവിരുദ്ധമാണ്. അതിനാൽ നാം അതിനെ പരാജയപ്പെടുത്തണം’, സേലത്ത് നടന്ന യുവമോർച്ചയുടെ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കവേ തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.
തമിഴിന് അതിജീവിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. കന്നഡയ്ക്ക് വിജയിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. ബിജെപി തമിഴ്നാടിന്റെയും തമിഴ്ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം കുടുംബമാണ് പാർട്ടി. എന്നാൽ ബിജെപിക്ക് പാർട്ടിയാണ് കുടുംബമെന്നും തേജസ്വി സൂര്യ പറഞ്ഞു. ‘ഡിഎംകെയുടെ ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കേണ്ടതുണ്ട്. അധികാരത്തിലായിരുന്നപ്പോൾ അവർ ഹിന്ദു സ്ഥാപനങ്ങളെയും വിശ്വാസങ്ങളെയും ആക്രമിച്ചു. എന്നാൽ അധികാരത്തിൽ നിന്ന് പുറത്തുകടന്നപ്പോൾ അവർ ഹിന്ദു വോട്ടുകൾ തേടുകയാണ്. അത് അനുവദിച്ചുകൂടാ’, തേജസ്വി സൂര്യ പറഞ്ഞു.