ട്രാൻസ്ജെൻഡർ ശ്രീധന്യയെ കൊച്ചിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസം പഴക്കം
കൊച്ചി: ട്രാൻസ് ജെൻഡറെ വൈറ്റിലയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. കോഴിക്കോട് സ്വദേശി ശ്രീധന്യ (30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.
കൊറോണ സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കൊറോണ പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ദുരൂഹത സംശയിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.