അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിട്ടേക്കാമെന്ന് ജോര്‍ജിയയിലെ മകോണില്‍ നടന്ന പ്രചരണ റാലിയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും മോശമായ സ്ഥാനാര്‍ത്ഥിയായ ബൈഡനോട് മത്സരിക്കുന്നതിൽ തനിക്കുമേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
‘ ഞാന്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുന്നുണ്ടോ? എനിക്കത് നല്ലതായി തോന്നുന്നില്ല. ചിലപ്പോള്‍ ഞാന്‍ രാജ്യം വിടേണ്ടി വന്നേക്കാം, എനിക്കറിയില്ല,’ ട്രംപ് പറഞ്ഞു. ഒപ്പം ബൈഡന് അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ കമ്മ്യൂണിസം വ്യാപിപ്പിക്കുമെന്നും കുടിയേറ്റക്കാരെ രാജ്യത്തേക്ക് ഒഴുക്കി വിടുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം, ട്രംപിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് ജോ ബൈഡനും രംഗത്ത് വന്നു. പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കാമെന്ന് പറയുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് ഉറപ്പാണോ എന്നാണ് ബൈഡന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് നടത്തിയ സമാന പ്രസ്താവന വീഡിയോയിലുണ്ട്.