ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വരുന്നു. വിദേശ ഫണ്ട് പദ്ധതിക്കായി എങ്ങനെ സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ഇടപെടുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ റെഡ് ക്രസന്റന് സഹായവുമായി ബന്ധപെട്ടു കേന്ദ്രം സംസ്ഥാനത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ സംസ്ഥാനം കൈമാറും.
ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാറുകളുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് നടന്നത്, നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ അനൗദ്യോഗിക പരിശോധന സംസ്ഥാന സര്‍ക്കാരും ഈ സാഹചര്യത്തിൽ നടത്തി വരുകയാണ്.
വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനോ ലൈഫ് മിഷനോ യൂണിടാക്കുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങൾ പറയുന്നത്. റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറിക്ക് ലൈഫ് മിഷന്‍ സിഇഒ അയച്ച കത്താണ് പുറത്തുവന്നത്. സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് കരാര്‍ യൂണിടാക്കിന് നല്‍കിയതെന്നാണ് രേഖകള്‍ പറയുന്നത്.