പൗരത്വ നിയമത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടിന് നൂറു കോടി കിട്ടിയെന്ന് ഇഡി.

കൊച്ചി /പൗരത്വ നിയമത്തിന്റെ മറവിൽ കലാപം ഉണ്ടാക്കുന്നതിന് പോപ്പുലർ ഫ്രണ്ടിന് നൂറു കോടി ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ അഭ്യര്‍ഥിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കുകയുണ്ടായി. നൂറു കോടിയുടെ ഉറവിടവും അത് എങ്ങനെ വിതരണം ചെയ്തുവെന്ന കാര്യവും അന്വേഷിച്ചുവരികയാണ്. നിക്ഷേപത്തിന്റെ വലിയൊരു പങ്കും പണമായി തന്നെയാണ് ബാങ്കുകളില്‍ എത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
2014 ന് ശേഷം പോപ്പുലർ ഫ്രണ്ടിന്റെ നിക്ഷേപം കാര്യമായി വർധിച്ചു. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ട്. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ ലഭിച്ച പണം ഇത്തരം സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉപയോഗിച്ചിരിക്കാം എന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്. ഫെബ്രുവരിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. അടുത്തിടെ ബെംഗളൂരുവില്‍ നടന്ന കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കും ബന്ധമുണ്ട്. മുന്‍പും ജനജീവിതത്തെ ബാധിച്ച പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഇവര്‍ വിദേശത്ത് വന്‍തോതില്‍ ഫണ്ട് പിരിക്കുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 12ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് പിടിയിലാവുന്നത്.