Latest NewsNationalNewsUncategorized

മാവോവാദി ആക്രമണം: അമിത് ഷാ ചത്തീസ്ഗഢിലേക്ക്; തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റദ്ദാക്കി

ന്യൂ ഡെൽഹി: ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഛത്തീസ്‌ഗഢിൽ എത്തും. മാവോയിസ്റ്റുകളു ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. ഛത്തീസ്‌ഗഢിലെ ബിജാപുർ-സുക്മ ജില്ലകളുടെ അതിർത്തിയിൽ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദർശിക്കും.

രാവിലെ പത്തരയോടെ അദ്ദേഹം സംസ്ഥാനത്ത് എത്തും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആർപിഎഫ് ക്യാമ്പിലെത്തുന്ന അമിത് ഷാ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുമായും സിആർപിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തും. തുട‌ർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കും. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അസാമിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ഇന്നലെ ഡെൽഹിയിൽ മടങ്ങിയെത്തിയ അമിത്ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നിൽക്കുന്നവ‌ക്കെതിരെ കേന്ദ്രം ശക്തമായ പോരാട്ടം തുടരുമെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സുരക്ഷാസൈനികർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു. ഇത് പൊറുക്കാനാവുന്നതല്ല, അക്രമികൾക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലിൽ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോയിസ്റ്റുകൾ പോയത്. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ വെടിയുണ്ടയേറ്റു ചിതറിയ നിലയിലുള്ള മൃതദേഹങ്ങൾ സുരക്ഷാസേന ഞായറാഴ്ചയാണ് കണ്ടെത്തിയത്. കാണാതായ ഒരു ജവാനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് സി.ആർ.പി.എഫ്. വൃത്തങ്ങൾ അറിയിച്ചു.

ഒരു വനിതയടക്കം 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രഹസ്യാന്വേഷണ വീഴ്ചയാണെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, രഹസ്യാന്വേഷണ ഏജൻസികൾക്ക് രഹസ്യവിവരം കൈമാറിയവർ സുരക്ഷാ സൈനികരെ കെണിയിൽപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button