കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസ്; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ടു ഹാജരായി

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി. കേസിൽ കുറ്റപത്രം വായിച്ചു കേട്ടു. ഇതേത്തടുർന്നാണ് ജാമ്യം എടുത്തത്.
നേരത്തെ രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ശ്രീറാം കോടതിയിൽ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഒക്ടോബർ 12 ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റിയിട്ടുണ്ട്.ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമൻ. കേസിലെ രണ്ടാം പ്രതി ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ് നേരത്തെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിൻമേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടിൻമേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.
അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്. വഫയും വാഹനത്തിലുണ്ടായിരുന്നു. മാധ്യമപ്രവർത്തകനെ വാഹനം ഇടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാമിനെ, കഴിഞ്ഞദിവസം വ്യാജവാർത്ത കണ്ടെത്തുന്നതിനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു.