വി ഡി സതീശൻ എം എൽ എ പ്രതിപക്ഷ നേതാവായേക്കും: കെ.സുധാകരൻ കെപിസിസി അധ്യക്ഷനാകും
തിരുവനന്തപുരം: വി ഡി സതീശൻ എം എൽ എ പ്രതിപക്ഷ നേതാവായേക്കുമെന്ന് വിവരം. കെ സുധാകരൻ എം പിയെ കെ പി സി സി അദ്ധ്യക്ഷനായും പി ടി തോമസ് എം എൽ എയെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. നേതൃമാറ്റ ആവശ്യം കണക്കിലെടുത്ത് ഹൈക്കമാന്റിന്റേതാണ് നീക്കം.
പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച് കൊണ്ടുളള പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എം എൽ എമാരുമായി ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ യുവ എം എൽ എമാർ തലമുറമാറ്റം വേണമെന്ന ആവശ്യം മല്ലികാർജുൻ ഖർഗെയേയും വി വൈത്തിലിംഗത്തിനെയും അറിയിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് അന്തിമ തീരുമാനം.
ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ എം എൽ എമാർ വി ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അറിയിക്കുകയായിരുന്നു.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ സംഘടനാ തലത്തിൽ മാറ്റം വരുത്താനാവുമെന്ന് ഹൈക്കമാൻഡ് കരുതുന്നു. ചെന്നിത്തല തുടർന്നാൽ മുല്ലപ്പളളിക്കും അവസരം നീട്ടി നൽകേണ്ടി വരും. ഇതോടെയാണ് കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി ഹസന് പകരം പി ടി തോമസിനെ യു ഡി എഫ് കൺവീനറാക്കാനാണ് ഹൈക്കമാൻഡ് ആലോചന.