യുഎഇയിലെ പ്രവാസികളില്‍ വിസ പുതുക്കാത്തവര്‍ക്ക് ഒക്ടോബർ 11 മുതല്‍ പിഴ

അബുദാബി : മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12 വരെയുള്ള കാലയളവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഒക്ടോബർ 11 മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒക്ടോബർ 11 മുതല്‍ പിഴ അടച്ചാല്‍ മാത്രമെ നാട്ടിലേക്ക് മടങ്ങാനും വിസ നിയമാനുസൃതമാക്കാനും ഇനി കഴിയൂ.വിസാ കാലാവധി സ്വമേധയാ ദീര്‍ഘിപ്പിക്കാനുള്ള മുന്‍തീരുമാനങ്ങള്‍ യുഎഇ ക്യാബിനറ്റ് റദ്ദാക്കിയ ശേഷം ജൂലൈ 12 മുതല്‍ വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഫെഡറല്‍ അതോറിട്ടി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചുവരുകയാണ്.
മാര്‍ച്ച് ഒന്നിന് ശേഷം ജൂലൈ 12ന് ഇടയ്ക്ക് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് വിസ പുതുക്കുന്നതിനുള്ള ഗ്രേസ് പീരിഡാണ് ഒക്ടോബര്‍ പത്തിന് അവസാനിച്ചിരിക്കുന്നത്. വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പുതിയ തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധാരണ പോലെ ഒരു മാസത്തെ സമയം ലഭിക്കും. അല്ലെങ്കില്‍ ഈ സമയപരിധിക്കുള്ളില്‍ രാജ്യം വിടാം. നിലവിലുള്ള വിസ ടൂറിസ്റ്റ് വിസയിലേക്ക് മാറ്റാമെങ്കിലും, ഇതിന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ അനുമതി ആവശ്യമാണ്. കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈന്‍ ആയി ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്.