കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി ! സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും ! മുഖ്യമന്ത്രിയുടെ നെതർലൻഡ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള ‘നയതന്ത്രബന്ധ’ത്തെ ബാധിക്കുമെന്ന്…,കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ കുറിപ്പ്.

കേരളം നാട്ടുരാജ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഫേസ് ബുക്ക് കുറിപ്പിലാണ് വി.മുരളീധരൻ മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി.ജലീലിനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. പിണറായിയുടെ നെതർലൻഡ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം.
വി.മുരളീധരന്റെ കുറിപ്പിൽനിന്ന്,
കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി ! സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും ! മുഖ്യമന്ത്രിയുടെ നെതർലൻഡ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിക്ക് റീബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള ‘നയതന്ത്രബന്ധ’ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏതായാലും ഭാരത സർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല. 400 വർഷത്തെ പഴക്കമുണ്ട് ഇന്തോ-ഡച്ച് ബന്ധത്തിന്. സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006ൽ ചൈനയ്ക്കും റഷ്യക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.
ഇന്തോ- ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നെതർലൻഡ്സ് സന്ദർശനം വൻ വിജയമായിരുന്നു. അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്സ് പ്രധാനമന്ത്രി മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത്. അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്. 2017-2018ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്സായിരുന്നു.
ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടു കാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല. പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.
അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം. പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത്.