കർഷക ആവശ്യങ്ങൾക്ക് പിന്തുണ തേടി സമര നേതാക്കൾ മമതയെ സന്ദർശിക്കും
കൊൽക്കത്ത: കർഷക സമരത്തിന് പിന്തുണ തേടി സമര നേതാക്കൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. ഭാരതീയ കിസാൻ യൂനിയൻ നേതാക്കളായ രാകേഷ് ടികായത്ത്, യുഥ്വർ സിങ് അടക്കമുള്ള നേതാക്കളാണ് ബുധനാഴ്ച മമതയെ കാണുന്നത്.
ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയിലെ കർഷക സമൂഹ പ്രക്ഷോഭത്തിന് മമതയുടെ പിന്തുണ കരുത്തേകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അടുത്ത ആഴ്ച മുതൽ വലിയ പ്രക്ഷോഭ പരിപാടികൾക്ക് കർഷക സംഘടനകൾ ശ്രമിക്കുന്നുണ്ട്. വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ മമതയോട് ആവശ്യപ്പെടുമെന്ന് രാകേഷ് ടികായത്ത് പ്രതികരിച്ചു.
”ഞങ്ങൾക്ക് മമതയെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കണം. കൂടാതെ കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ തേടണം. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ എന്നിവക്ക് മിനിമം താങ്ങുവില ഉറപ്പാക്കി രാജ്യത്തിന് മാതൃക സൃഷ്ടിക്കാൻ മമതയോട് ആവശ്യപ്പെടും. താങ്ങുവില ഇല്ലാത്തതിനാൽ രാജ്യത്ത് പലയിടത്തും കർഷകർ ആത്മഹത്യ ചെയ്യുകയാണ്” – യുഥ്വിർ സിങ് വെളിപ്പെടുത്തി .