സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയം; നാലാമത്തെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി സർക്കാർ ഉദ്യോഗസ്ഥൻ
നവജാത ശിശുവിനെ കാട്ടിൽ കല്ലുകൾക്കിടയിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാപിതാക്കളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിലെ നന്ദൻവാടി ഗ്രാമത്തിലാണ് സംഭവം നടന്നത്. സർക്കാർ സ്‌കൂളിലെ അധ്യാപകനായ ബബ്ലു ദണ്ഡോലിയ (38)യും ഭാര്യ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. നാലാമത്തെ കുട്ടിയായതിനാലും, ജോലി നഷ്ടപ്പെടുമെന്ന ഭയത്താലുമാണ് ശിശുവിനെ ഉപേക്ഷിച്ചതെന്ന് ദമ്പതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു.
72 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ടു. കല്ലുകൾക്കിടയിൽ ഒരു രാത്രി മുഴുവൻ തണുപ്പും കീടങ്ങളുടെയും മൃഗങ്ങളുടെയും കടിയുമേറ്റു കിടന്ന ശേഷമാണ് പുലർച്ചെ ഗ്രാമവാസികൾ കരച്ചിൽ കേട്ട് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ശരീരത്തിൽ ഉറുമ്പുകളുടെ കടിയേറ്റതും ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്ന് ചിന്ദ്‍വാര ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ കുഞ്ഞ് സുരക്ഷിതനായി ചികിത്സയിലാണ്.
ഗ്രാമവാസികളിൽ ഒരാൾ പറഞ്ഞതനുസരിച്ച്, ആദ്യം കരച്ചിൽ കേട്ടപ്പോൾ മൃഗങ്ങളുടേതാണെന്ന് കരുതിയെങ്കിലും, അടുത്ത് ചെന്നപ്പോൾ കല്ലുകൾക്കിടയിൽ നിന്ന് കുഞ്ഞിന്റെ കൈകൾ ചലിക്കുന്നതായി കണ്ടു.
സെപ്റ്റംബർ 23-നാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടിൽ പ്രസവിച്ചത്. മണിക്കൂറുകൾക്കകം അവർ കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകൾക്കിടയിൽ ഉപേക്ഷിച്ചു. നിലവിൽ മൂന്ന് മക്കളുള്ള ഇവർ, ഗർഭാവസ്ഥ രഹസ്യമാക്കി വെച്ചിരുന്നതായും, മധ്യപ്രദേശിലെ രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് സർക്കാർ ജോലിയിൽ നിയന്ത്രണമുള്ളതിനാൽ ജോലി പോകുമെന്ന ഭയമാണ് കുറ്റത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ധനോറ പൊലീസ് ഇൻസ്‌പെക്ടർ ലഖൻലാൽ അദിർവാർ അറിയിച്ചു പ്രകാരം, പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ ഉപേക്ഷിക്കപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശാണ്.
Tag: Fearing loss of government job; Government employee buries fourth child alive