ജമ്മു- കശ്മീരിൽ മിന്നല്‍പ്രളയവും മേഘവിസ്ഫോടനവും; മരണസംഖ്യ 60 ആയി ഉയർന്നു
ജമ്മു- കശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ മിന്നല്‍പ്രളയവും മേഘവിസ്ഫോടനവും മൂലം മരണസംഖ്യ 60 ആയി. മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റ 100ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്, ജമ്മു- കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് എന്നിവര്‍ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചു.
പോലീസ്, കരസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ബിആര്‍ഒ, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും പ്രദേശവാസികളും ചേര്‍ന്ന് വ്യാപകമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇതുവരെ 40ഓളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് നിയമനടപടികള്‍ക്ക് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറി.
ദുരന്തത്തില്‍ 75 പേരെ കാണാതായിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ അനേകം പേര്‍ ഒഴുകിപ്പോയിരിക്കാമെന്നും കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ കുടുങ്ങിയിരിക്കാമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. മരിച്ചവരില്‍ രണ്ട് സിഐഎസ്എഫ് ജീവനക്കാരും ഒരു എസ്‌പിഒ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം ഉണ്ടായത്. മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള പാതയുടെ ആരംഭ ഭാഗത്താണ് ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും തീര്‍ത്ഥാടകരാണെന്ന് വിവരം. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Tag: Flash floods and cloudbursts in Jammu and Kashmir; death rises to 60