പഞ്ചാബിൽ പ്രളയം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചു
ഒരാഴ്ചക്കുമുകളിൽ നീണ്ടുനിൽക്കുന്ന ശക്തമായ മഴയെ തുടർന്ന് പഞ്ചാബിൽ പ്രളയം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതി വഷളായതിനെ തുടർന്ന് പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു– കശ്മീർ പ്രദേശങ്ങളിലെ അതിതീവ്ര മഴയെ തുടർന്ന് സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല, പത്താൻകോട്ട് ജില്ലകളാണ് ഏറ്റവും കൂടുതൽ ബാധിതമായത്.
കാർഷിക മേഖലയ്ക്ക് വലിയ ആഘാതമാണ് പ്രളയം സൃഷ്ടിച്ചത്. വിളവെടുക്കാൻ തയ്യാറായിരുന്ന നെല്ലുൾപ്പെടെ വിപുലമായ കൃഷികൾ വെള്ളത്തിൽ മുങ്ങി. ഇതോടെ കർഷകർക്ക് വലിയ നഷ്ടം നേരിടേണ്ടിവന്നു. വെള്ളം പൂർണ്ണമായി ഇറങ്ങിയശേഷം മാത്രമേ യഥാർത്ഥ നാശനഷ്ടങ്ങളുടെ കണക്ക് ലഭിക്കൂ.
ബാധിതരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും, കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ സ്ഥിതി കൂടുതൽ വഷളാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്തനിവാരണ സേന (NDRF)യും സംസ്ഥാന ദുരന്തനിവാരണ സേന (SDRF)യും രംഗത്തുണ്ട്.
Tag: Floods in Punjab; 1018 villages submerged, 61632 hectares of agricultural land destroyed