Kerala NewsLatest NewsNews

ഇടിമിന്നല്‍ ,സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം

സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി രണ്ട് പേരുമാണ് മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. തച്ചമ്ബാറ മുന്‍ പഞ്ചായത്ത് മെമ്ബര്‍ ഗണേഷ് കുമാര്‍ എന്ന ബേബിയാണ് (46) മരിച്ചത്.

കാഞ്ഞിരപ്പുഴ ഡാം മത്സ്യ സൊസൈറ്റി അംഗമായ ഗണേഷ് കുമാറും സഹപ്രവര്‍ത്തകരും ഡാമില്‍ വല ഇടുന്നതിനിടയാണ് മിന്നലേറ്റത്. പുഴയില്‍ വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുനില. മക്കള്‍: കണ്ണന്‍, കുഞ്ഞുമണി.

കാസര്‍കോട് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബാബുരാജ് എന്നയാളാണ് മരിച്ചത്.

മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്ബലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍(47), രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ എടവണ്ണയില്‍ വച്ചാണ് ദിവാകരന് മിന്നലേല്‍ക്കുന്നത്. ഭാര്യയടക്കം കുറെ ആളുകളും ഒപ്പമുണ്ടായിരുന്നു.

ദിവാകരന്‍റെ മൃതദേഹം നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സീതയാണ് ഭാര്യ. മക്കള്‍: മുത്തു, നന്ദു. മരുമകള്‍: വിചിത്ര. വീട്ടില്‍വച്ചാണ് ഷമീമിന് മിന്നലേല്‍ക്കുന്നത്.

സംസ്ഥാനത്തെ പലയിടത്തും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഏപ്രില്‍ പതിനാല് വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതുകൊണ്ട് തന്നെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

പൊതു നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്ബോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്ബിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.

വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

ഇടിമിന്നല്‍ ഉണ്ടാകുമ്ബോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

പട്ടം പറത്തുവാന്‍ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്‌

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്ബോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button