ദിയ കൃഷ്ണയുടെ സ്ഥാപനത്തിലേ തട്ടിപ്പ് കേസ്; ജീവനക്കാർ തട്ടിയത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു.
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ തട്ടിയെടുത്തത് 30 ലക്ഷം രൂപ . ദിവ്യ, രാധാകുമാരി, വിനീത , വിനീതയുടെ ഭർത്താവ് ആദർശ് തുടങ്ങി നാല് പ്രതികളാണ് ഉള്ളത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സാമ്പത്തിക ക്രമക്കേടില്‍ പ്രതികൾ കുറ്റം സമ്മതിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. നേരത്തെ രണ്ട് പ്രതികളാണ് കേസില്‍ കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന രണ്ട് പ്രതികളെ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
ദിയ കൃഷ്‌ണ നടത്തുന്ന ആഭരണക്കടയായ ‘ഒ ബൈ ഓസി’യിലെ ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
Fraud case in Dhiya Krishna’s organization; Crime Branch reveals that employees embezzled 3 million rupees.